അപ്പുറത്തെ ഫ്ളാറ്റിലെ പുതിയ താമസക്കാരെ ഞാനിതു വരെ കണ്ടിട്ടില്ല . പുതിയതെന്നു പറഞ്ഞാൽ, അത്ര പുതിയതൊന്നും അല്ല ട്ടോ, അവര് വന്നിട്ട് ഒരു വർഷം ഒക്കെ ആയി. ഞാൻ ഹോസ്റ്റലിൽ നിന്ന് ഒന്ന് രണ്ടു ദിവസത്തെ ഇടവേളയ്ക്കു വരുമ്പോ കിടക്കയിൽ നിന്ന്, കഴിക്കാൻ വേണ്ടി മാത്രം എണീക്കുന്നത് കൊണ്ട് ഇത് വരെ അവരെ പരിചയപ്പെടാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം. പിന്നെ ഈ ഫ്ളാറ്റിലെ ജീവിതരീതിയൊക്കെ നിങ്ങൾക്കറിയാവുന്നതല്ലേ?ആർക്കും ആരേം അറിയില്ല. എല്ലാരും 24 മണിക്കൂറും നെട്ടോട്ടമാണ്. അല്ലെങ്കി തന്നെ lockdown ആയതോണ്ടല്ലേ ഞാൻ തന്നെ ഇത്രേം ദിവസം അടുപ്പിച്ചിവിടെ നിൽക്കണത്. സത്യം പറഞ്ഞാ ഇപ്പഴാ കണ്ണും കാതും തുറന്നു ചുറ്റുപാടും ഒന്ന് നോക്കണത്. അങ്ങനെ കാത് തുറന്നു വെച്ചത് ഇത്തിരി കൂടിപ്പോയോണ്ടാണ് അപ്പുറത്തെ ഫ്ളാറ്റിലെ സംസാരം കേട്ട് തുടങ്ങിയത്. ആരേം പുറത്തു കണ്ടില്ലേലും രണ്ടു പേർ അവിടെ ഉണ്ടെന്ന് മനസ്സിലായി. ഇടയ്ക്കിടെ സംസാരം കേൾക്കാം. നല്ല ഗസലുകളും ചിലങ്കയുടെ ഒച്ചയും കുപ്പിവളക്കിലുക്കവും ചിരിയും, പിന്നെ രാത്രിയിൽ ബാൽക്കണിയിലിരുന്ന് പതിഞ്ഞ സ്വരത്തിൽ പാടുന്നതും ഒക്കെ കേൾക്കാം.
"ദേ , ഇന്ന് നീ ചായ ഇടൂ ....ഞാനിത്തിരി നേരം കൂടി കെടക്കട്ടെ "
"എന്റെ കണ്ണട എവിടെ?"
"ഇന്നുച്ചയ്ക്ക് എന്താ കറി വെക്കണ്ടേന്നെ ?"
"അതേയ് .....ഞാൻ പറയണത് കേൾക്കണുണ്ടോ മനുഷ്യാ ?"
"മാക്രീ....എനിക്ക് ദേഷ്യം വരണുണ്ട് ട്ടോ "
"ഇന്നീ ഡ്രസ്സ് ഇട്ടാ മതിയോന്നെ?"
" ഈ സാരീടെ പ്ലീറ്റ്സ് ഒന്ന് പിടിച്ചു തരൂ"
"നിനക്ക് മടി കുറച്ചു കൂടുന്നുണ്ട് ട്ടോ. കോറോണ അങ്ങ് പോകും. PSC പരീക്ഷയൊക്കെ പറഞ്ഞ പോലെ നടക്കും. വയസ്സായി ട്ടോ. ഇത് ലാസ്റ് ചാൻസ് ആണ്. പിന്നെ കണകുണാന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല്യ . ഈ ജോലിയിൽ തന്നെ ഒതുങ്ങിക്കൂടാനാണ് ഭാവമെങ്കിൽ നടക്കൂല്ലാ മോനെ ....ഞാൻ സമ്മതിക്കില്ല."
"അതേയ്....കളിയാക്കരുത് ട്ടോ....ഇതൊന്നു വായിച്ചു നോക്കി അഭിപ്രായം പറയൂ. എന്നിട്ടു വേണം എനിക്കിത് ബ്ലോഗിൽ പോസ്റ്റാൻ"
അങ്ങനെയങ്ങനെയങ്ങനെ അവരുടെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും എന്റെ lockdown ബോറടിയെ മാറ്റിക്കൊണ്ടിരുന്നു . കാര്യം, ഞാൻ ഇത്തരത്തിലുള്ള എത്തിനോട്ടങ്ങളെയും ബിഗ്‌ബോസ്സ് ഷോയെയും ഒക്കെ എതിർക്കുന്ന , മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുന്ന ഒരു വ്യക്തി തന്നെയാണ്. പക്ഷേ, ഇവരോടെന്തോ വല്ലാത്ത അടുപ്പം പോലെ.... എന്റെ ആരോ ആണ് അവിടെയുള്ളതെന്ന പോലെ ....അവരുടെ സ്നേഹം പതിയെ എന്നിലേക്കും ഒഴുകുന്ന പോലെ...ഞാനും ഭയങ്കര റൊമാന്റിക് ആവണ പോലെ ......
ഹോസ്റ്റലിലേക്ക് തിരിച്ചു പോണേനു മുന്നേ എനിക്കെന്തായാലും അവരെ ഒന്ന് കാണണം,പരിചയപ്പെടണം. ശരിക്കും ഭയങ്കര romantic couples ആണെന്ന് തോന്നുന്നു അവർ. അദ്‌ഭുതം അതല്ല, ആ ചേച്ചീടെ ഒച്ച മാത്രേ എപ്പഴും അവ്ട്ന്ന് കേൾക്കാറുള്ളൂ. ഇനി ആ ചേട്ടൻ മിണ്ടാൻ പറ്റാത്ത ആളോ മറ്റോ ആണോ ?
"നമുക്കിന്ന് ബാൽക്കണിയിൽ കിടക്കാം, മാനം കണ്ട്, നക്ഷത്രങ്ങളെ കണ്ട് , മഴയെങ്ങാനും ചാറിയാൽ ആ ചാറ്റലും കൊണ്ട്, കെട്ടിപ്പിടിച്ച് ......."
ചേച്ചിയുടെ ഒച്ച എന്റെ ചിന്തയെ മുറിച്ചു. അവരപ്പുറത്തു ബാൽക്കണിയിൽ മാനം നോക്കി കെടക്കണത് മനസ്സിൽ കണ്ടുകൊണ്ട് ഞാനും ഇപ്പുറത്ത് കെടന്നു. എനിക്കും അത് പോലൊരു കൂട്ട് ണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ തോന്നിപ്പോയി (അമ്മയോട് പറയല്ലേ ട്ടോ ).
ഇന്നലെ വണ്ടിയെടുത്ത് ആ ചേച്ചി പോണത് മിന്നായം പോലെ കണ്ടിരുന്നു. മുഖം വ്യക്തമായില്ല. എനിക്കവരെ പരിചയപ്പെടാൻ എന്തോ തിടുക്കമായി. ശബ്ദം കൊണ്ട് മാത്രം ആരെങ്കിലും, നമ്മടെ ആരെങ്കിലും ഒക്കെ ആവോ ? അവരെ കുറിച്ച് തന്നെ ഓർത്തിരുന്നപ്പോ അപ്പുറത്ത് നിന്ന് ചെറിയ തേങ്ങൽ കേട്ട പോലെ ....അല്ല ,തോന്നൽ അല്ല ....അടക്കിപ്പിടിച്ച കരച്ചിലാണ്.... എനിക്കെന്തോ ഉള്ളു നൊന്തു.ചെലപ്പോ ഇന്നവര് തമ്മിൽ വല്ല സൗന്ദര്യപ്പിണക്കവും ഉണ്ടായിക്കാണും. പെട്ടെന്നവരുടെ പിണക്കമൊക്കെ മാറണേന്ന് ഉള്ളിലൊരു പ്രാർത്ഥന ഉയർന്നു. കുറച്ചു കഴിഞ്ഞപ്പോ അപ്പുറത്തെ ബാൽക്കണിയിൽ നിന്ന് രബീന്ദ്രസംഗീതം ഒഴുകിവരാൻ തുടങ്ങി . പിണക്കം മറന്ന് അവര് രണ്ടുപേരും ഏറ്റവും സ്നേഹത്തോടെ കണ്ണിൽ കണ്ണിൽ നോക്കി ആ ഈണത്തിൽ അലിയുന്നത് മനസ്സ് കൊണ്ട് കണ്ടു ഞാനും സുഖമായുറങ്ങി.
എന്തായാലും ഇന്നവരെ പോയി കാണണമെന്നു രാവിലെ ഉറക്കമെണീറ്റപ്പോ തന്നെ ഉള്ളിലുറപ്പിച്ചു. അമ്മയുണ്ടാക്കി വെച്ച കെയ്‌ക്കിൽ നിന്ന് രണ്ടു കഷ്ണം എടുത്ത് ഞാൻ അപ്പുറത്തേക്ക് നടന്നു. കോളിംഗ്ബെൽ അടിച്ച് അൽപനേരം കഴിഞ്ഞാണ് വാതിൽ തുറന്നത്. ആ ചേച്ചി പുറത്തെവിടെയോ പോവാൻ തയ്യാറായതു പോലെ നിൽക്കാരുന്നു.
"ഞാൻ 12 A യിലെ താമസക്കാരിയാണ്. ഒന്ന് പരിചയപ്പെടാൻ വന്നതാ. ചേച്ചി എങ്ങോട്ടേലും പോവാൻ ഇറങ്ങിയതാണോ?"
"അയ്യോ ...അല്ല....കയറി വരൂ ...വെറുതെയിരുന്നപ്പോ സാരി ഉടുക്കാൻ തോന്നി . സാരിയുടുത്തപ്പോ ജിമ്ക്കിയിടാൻ, പിന്നെ മാല...അങ്ങനെ മൊത്തത്തിൽ ഒന്നൊരുങ്ങി. അത്രേ ഉള്ളൂ ....എങ്ങടും പോണൊന്നും ഇല്ല....ഇത്തിരി മുല്ലപ്പൂ കൂടി കിട്ടണായിരുന്നു..ഇപ്പൊ എവിടെ കിട്ടാനാ അല്ലെ? വാ...ഇരിക്കൂ ...." നിറഞ്ഞ ചിരിയോടെ അവർ പറഞ്ഞു.
ആ മുറിക്ക് ചന്ദനത്തിന്റെ മണമായിരുന്നു, അവർക്കും. വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും സാൾട് & പെപ്പർ സ്റ്റൈലിൽ വിടർത്തിയിട്ട മുടിയും തിളങ്ങുന്ന മൂക്കുത്തിയും ഉള്ള അവർ ആ കോട്ടൺ സാരിയിൽ കൂടുതൽ സുന്ദരിയായി തോന്നിച്ചു. നല്ല അടുക്കും ചിട്ടയും ഉള്ള മുറി. ഷെൽഫിൽ നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. ചുമരിൽ മനോഹരമായ ചിത്രങ്ങൾ. ജനാലക്കരികിൽ,മനോഹരമായി നിറം കൊടുത്ത കുപ്പികളിൽ ചെടികൾ. അവരെ പോലെ തന്നെ ആ മുറിക്കും നല്ല ചന്തം.
"ഹാ ...ഇരിക്കെടോ ....." അപ്പോഴാണ് ഒരൗചിത്യവും ഇല്ലാതെ ഞാൻ അന്തം വിട്ട് നിൽക്കാരുന്നു എന്ന് മനസ്സിലായത്.
എത്രയോ നാളത്തെ പരിചയം ഉള്ളത് പോലെ അവരെന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. ഞാൻ കൊടുത്ത കേക്ക് ഒരു കഷ്ണം എടുത്തു ആസ്വദിച്ചു കഴിച്ചു. സംസാരിച്ച് സമയം പോയതറിഞ്ഞില്ല. അമ്മേടെ ഫോൺ വന്നപ്പോഴാണ് പോണംന്നുള്ള ബോധം വന്നത്. "പോയിട്ട് പിന്നെ വരാം ചേച്ചീ. അമ്മ വിളിക്കുന്നു". ഇടക്കിങ്ങോട്ടു വരൂ എന്ന് പറഞ്ഞ് അവരെന്നെ യാത്രയാക്കി. ആ ചേട്ടനെ അവിടെങ്ങും കണ്ടില്ല. പുറത്തു പോയതായിരിക്കും. അവരെക്കുറിച്ചൊന്നും ചോദിച്ചില്ലല്ലോ എന്നപ്പോഴാണ് ഓർത്തത്, അല്ല...അതിനെനിക്ക് അവരിട തന്നില്ലാന്നുള്ളതാണ് വാസ്തവം. ആ, എന്തായാലും ബാക്കി അമ്മയോട് ചോദിക്കാം.
"അമ്മാ.....എന്ത് നല്ല ചേച്ചിയാ! അവർക്കമ്മേടെ കെയ്ക്ക് നല്ല ഇഷ്ടായീന്ന് പറയാൻ പറഞ്ഞു. അവിടത്തെ ചേട്ടൻ പുറത്തു പോയീന്നു തോന്നുന്നു, കണ്ടില്ല."
"അതിനു അവരവിടെ ഒറ്റക്കാണല്ലോ? വേറാരും ല്ല്യ അവിടെ "
"അല്ല അമ്മാ ...ഞാൻ കേട്ടിട്ടുണ്ട് അവര് സംസാരിക്കണത്. "
"പോടീ അവ്ട്ന്ന് ...ഈ പെണ്ണിനെന്താ! അത് ഫോണിലെങ്ങാനും സംസാരിച്ചതാവും. ഇത്രേം നാളായിട്ടും ഞാനാരേം കണ്ടിട്ടില്ല അവിടെ. പിന്നെ അവരെപ്പഴും ഓഫീസിലേക്ക് ഓടുമ്പോഴാ ഞാൻ കാണാറ്. അതോണ്ട് അധികമൊന്നും സംസാരിച്ചിട്ടോ വിശേഷം പറഞ്ഞിട്ടോ ഒന്നൂല്ല്യാ. അല്ല , നീയിത്ര നേരം അവരെ കത്തി വെച്ച് കൊന്നോ?
എനിക്കാകെ കൺഫ്യൂഷനായി. അന്നും പലപ്പോഴായി ഞാനവരുടെ സംസാരം കേട്ടു. "ഈ കെയ്‌ക്കൊന്നു കഴിച്ചു നോക്ക്യേ ....അപ്പുറത്തെ വീട്ടിലെ കുട്ടി കൊണ്ട് വന്നതാ. നിനക്ക് തരാണ്ടെ കഴിച്ചാ വയറിളകിയാലോന്നു പേടിച്ച് ഒരു കഷ്ണം ബാക്കി വെച്ചതാ . നല്ല രുചിയുണ്ടെടോ." ചേച്ചി പറയണത് കേട്ടപ്പോ എനിക്ക് മനസ്സിലായി ആ ചേട്ടൻ തിരിച്ചെത്തീന്ന് . ഈ അമ്മ ഇതെവിടെ നോക്കിയാ ജീവിക്കണേ? ഇതൊക്കെ ഫോണിലെ വർത്താനാ ?
തുടർന്നുള്ള ദിവസങ്ങളിലും അവരുടെ ചിരിയും സംസാരോം ഒക്കെ ഞാൻ കേട്ടു. പക്ഷെ നന്ദനം സിനിമേല് ബാലാമണി പറയണ പോലെ ഞാനേ കേട്ടുള്ളൂ ....ഞാൻ മാത്രേ കേട്ടുള്ളൂ.
" നിനക്ക് വട്ടാ ...ആരാന്റെ ഫ്ളാറ്റിലേക്കുള്ള എത്തി നോട്ടം കുറച്ചു കൂടുന്നുണ്ടെന്ന് അമ്മ ശാസിച്ചു. ഞങ്ങളാരും ഒന്നും കേൾക്കുന്നില്ലല്ലോ എന്ന് അത്ഭുതം കൂറി.
പിന്നീട് പലപ്പോഴും ഞാനാ ഫ്ളാറ്റിലെ സന്ദർശകയായി .അവരുടെ അടുത്തൂന്നു പുസ്തകങ്ങളും ഗസലുകളുടെ CD യും ഒക്കെ വാങ്ങാനാണെന്ന വ്യാജേനെ ഞാനവിടെ പൊയ്ക്കൊണ്ടേയിരുന്നു. പക്ഷേ, ഇത്ര നാളായിട്ടും എനിക്കവരെ കുറിച്ചൊന്നും ചോദിയ്ക്കാൻ ധൈര്യം വന്നില്ല. അവരുടെ കണ്ണുകളിലേക്കു നോക്കുമ്പോ ചോദിയ്ക്കാൻ വന്നതൊക്കെ വേറെന്തൊക്കെയോ ആയിപ്പോകുമായിരുന്നു. അമ്മ ഉറപ്പിച്ചു പറയും പോലെ അവിടെ വേറെ ആരും ഇല്ലെങ്കിൽ, അവരെന്റെ ചോദ്യത്തെ എങ്ങനെ എടുക്കും എന്നെനിക്കാധിയായി. അവരുടെ സ്വകാര്യസംഭാഷണങ്ങൾ ഒളിഞ്ഞു കേൾക്കുന്ന ഒരു ചീത്ത കുട്ടിയാണ് ഞാനെന്ന് അവര് തെറ്റിദ്ധരിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു, അവരെന്നോട് കൂട്ട് വെട്ടുമോന്നു സംശയിച്ചു.
പക്ഷേ , ഒരു ദിവസം അവരെന്നോട് ചോദിച്ചു,"കനിക്കെന്തേലും എന്നോട് ചോദിയ്ക്കാനുണ്ടോ ?"
ഞാൻ ഞെട്ടലോടെ പരുങ്ങിയപ്പോ അവര് ചിരിച്ചോണ്ട് പറഞ്ഞു, ഞാനിന്നലെ താഴോട്ടു പോകുമ്പോ, കനിയും അമ്മയും കൂടി തർക്കിക്കുന്നത് കേട്ടിരുന്നു. നിങ്ങടെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു കിടക്കായിരുന്നു.
അവരെന്നോട് ചേർന്നിരുന്ന് ഒരു സ്വകാര്യം പോലെ പറഞ്ഞു. നീ പറഞ്ഞത് പോലെ ഇവിടെന്റെ കൂട്ടുകാരൻ ഉണ്ട്. പക്ഷേ , എനിക്കല്ലാതെ വേറാർക്കും അവനെ കാണാൻ പറ്റില്ല. അവനിഷ്ടല്ല ആൾക്കൂട്ടം. അവനും ഞാനും മാത്രമാണെങ്കിൽ എത്ര നേരം വേണേലും മിണ്ടിക്കൊണ്ടിരിക്കും . ഭയങ്കര കള്ളനാ. പക്ഷെ പാവാണ് ട്ടോ. ഇതാ ഇവിടെ എന്റടുത്തിരിപ്പുണ്ട്. കനി പറയണതൊക്കെ കേൾക്കുന്നുണ്ട് ട്ടോ. അപ്പോഴാണ് അവര് ചായ എടുക്കുമ്പോ ഒരു കപ്പിൽ പകുതി പകർന്നു വെക്കാറുള്ളത് ഞാനോർത്തത്.
എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ കനിക്ക് ? അല്ലാ ട്ടോ . നല്ല ബോധം ണ്ട് . ഒരു കാലത്തു ഞങ്ങളൊന്നിച്ചായിരുന്നു, യാത്രകളും ഗസലുകളും ഒരുപാട് സ്നേഹവും ഒക്കെയായി. പിന്നെയെപ്പഴോ അവൻ പറഞ്ഞു, ഒന്നിച്ചാൽ ഈ അടുപ്പം പോവുമെന്ന്, പഴയ സ്നേഹം പിന്നെ ഉണ്ടാവില്ലാന്ന്.....പിന്നേം എന്തൊക്കെയോ.........എനിക്കൊന്നും പറയാൻ അവസരം തരാതെ പെട്ടെന്നൊരൂസം അവനങ്ങു പോയി. ഞങ്ങള് പങ്കു വെച്ച സ്നേഹവും ഓർമ്മകളും ഞാനും ബാക്കിയായി. കുറച്ചു നേരം എന്തോ ഓർത്തെന്ന പോലെ അവര് മൂളി "ചുപ്‌കേ ചുപ്‌കേ രാത് ദിൻ ആസൂ ബഹാനാ യാദ് ഹേ ...."
എനിക്കറിയാം കനീ ....എന്നോടിഷ്ടം ഇല്ലാഞ്ഞിട്ടല്ല, ഇഷ്ടം കൂടിയതോണ്ടാണ് അവൻ പോയതെന്ന്. എവിടെയോ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവും എന്നുറപ്പുണ്ട്. പക്ഷെ, എനിക്ക് ഒറ്റക്കാവണ്ടായിരുന്നു കനീ ....അന്ന് മുതൽ അവൻ എന്റെ കൂടെ ണ്ട് ....ഊണിലും ഉറക്കത്തിലും ഓരോ നിമിഷത്തിലും .... ഇപ്പോഴാണ് അവൻ ശരിക്കും എന്റെ കൂടെ ആയത്. പണ്ട് ഇത്രേം പോലും കൂടെ കിട്ടാറില്ലായിരുന്നു. എനിക്കെപ്പഴും കാണാം ....മിണ്ടാം...... ആ കണ്ണിലേക്കു നോക്കി അവനിലേക്ക് അലിഞ്ഞില്ലാതാകാം....മുടിയിലൂടെ വിരലോടിച്ചിരിക്കാം .... ഒരു കുഞ്ഞിനെ പോലെ മാറോടു ചേർക്കാം.... സങ്കടം വരുമ്പോ ആ കൈക്കുള്ളിലമർന്ന് ആ നെഞ്ചിൽ പെയ്തിറങ്ങാം.... ദേഷ്യം വരുമ്പോ പിച്ചുകേം മാന്തേം താടി പിടിച്ചു വലിക്കേം ഒക്കെ ചെയ്യാം...... രാത്രികളിൽ നക്ഷത്രങ്ങളെ കണ്ട്, വിരലുകൾ കോർത്ത് ഒരേ പാട്ടിൽ ഒഴുകിനീങ്ങാം... യാത്രകൾ പോകാം......അവനിവിടെ ഉണ്ട് കനീ ...എന്റെ കൂടെ തന്നെ ...... അവർ വിരലുകൾ മറ്റാരുടെയോ വിരലിലെന്ന പോലെ കോർത്ത് പതുക്കെ കണ്ണടച്ചിരുന്നു..... ഇപ്പൊ എനിക്കും കാണാം ആ കള്ളച്ചിരിയോടെ അവരേം ചേർത്ത് പിടിച്ചിരിക്കുന്ന അയാളെ ....ചങ്കിൽ വേദന പൊടിഞ്ഞിറങ്ങുന്നു....എനിക്കൊന്നുറക്കെ കരയാൻ തോന്നി. ഒന്നും മിണ്ടാതെ അവിടെന്നെണീറ്റു ഒരല്പം നടന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു , അവരുടെ നെറ്റിയിൽ സ്നേഹത്തോടെ ചുണ്ടുകൾ ചേർക്കുന്ന അയാളെ.... ഒരു കരച്ചിലോടെ ചെന്ന് കിടക്കയിൽ വീണപ്പോൾ കേട്ടു 12 B യിൽ നിന്നൊഴുകി വരുന്ന രബീന്ദ്ര സംഗീതം .... പിന്നെ പതുക്കെ ചിലങ്കയുടെ താളവും....