Monday, December 26, 2022

ഗുഡ്മോർണിംഗ് അപ്പൂപ്പൻ

     എഴുതണമെന്ന് അതികഠിനമായി ഉള്ളിൽ നിന്നും തികട്ടി വരികയും, അതിലും കഠിനമായ മടി കൊണ്ട് ആ ഉദ്യമത്തിൽ നിന്ന് പിന്മാറുകയും ചെയ്യാൻ തുടങ്ങീട്ട് നാളുകൾ ഏറെയായി , സത്യം പറഞ്ഞാൽ ഒരു വർഷത്തിന് മേലെയായി. തന്നത്താൻ വർത്താനം പറഞ്ഞ് വീടിനകത്ത് കൂടി നടക്കുമ്പോൾ ഉള്ളിലിരുന്നാരോ പറഞ്ഞോണ്ടേയിരിക്കും എഴുതാൻ. പറഞ്ഞാ അനുസരിക്കണ ശീലം പണ്ടേ ല്ല്യാത്തോണ്ട് ഞാൻ അതിവിദഗ്ദ്ധമായി എന്നെ അവഗണിച്ചു കൊണ്ടേ ഇരുന്നു. മടിയാണ് ഒന്നാമത്തെ കാരണം, പിന്നെ എഴുതുമ്പോ ഉണ്ടാവാറുള്ള ചെറിയ മൂഡ് മാറ്റങ്ങളെ എനിക്കിപ്പോ ഇത്തിരി പേടിയും ഉണ്ടെന്ന് കൂട്ടിക്കോളൂ. പക്ഷേ, ഇന്നെനിക്ക് എഴുതിയേ പറ്റൂ. എൻറെ അലസതക്കും ഭയപ്പാടുകൾക്കും അപ്പുറം മറ്റെന്തോ ഒന്ന് എന്നെ പിടിച്ചിരുത്തുന്നുണ്ട്.

    Intro കുറച്ച് കൂടിപ്പോയോ ? മനപ്പൂർവ്വമല്ലാ ട്ടോ , പേരറിയാത്ത എന്തോ ഒരു വികാരം ('സന്തോഷക്കരച്ചിൽ' എന്നൊക്കെ മ്മടെ  നാടൻ ഭാഷയിൽ കാച്ചാം) ഉള്ളിൽ കിടന്നു പിടക്കുന്നുണ്ട്. കാര്യത്തിലേക്ക് കടക്കട്ടെ സൂർത്തുക്കളെ ....

    2016 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തപ്പോഴാണ് ജെറിയും ഞാനും ഇവിടെ താമസം തുടങ്ങുന്നത്. അവൾ അന്ന് അഞ്ചാം ക്ലാസ്സിലാണ്. പുതിയ സ്ഥലം,സ്കൂൾ , കൂട്ടുകാർ, ഒക്കെ അവൾക്കു തുടക്കത്തിൽ ദഹിക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. അവൾടെ ഏറ്റവും പ്രിയപ്പെട്ട ഉപ്പപ്പയെയും ഉമ്മമ്മയേയും വിട്ട് പോന്നതിന്റെ സങ്കടവും ഉണ്ട്. എന്നാലും എപ്പഴത്തെയും പോലെ അവൾ പുതിയ ചുറ്റുപാടിനോട് വേഗം അഡ്ജസ്റ്റഡ് ആയി. 

    മോസ്കോപാറയിലെ താമസ സ്ഥലത്തു നിന്നും അവളും ഞാനും കഥകളൊക്കെ പറഞ്ഞ് യൂണിവേഴ്സിറ്റി വരെ നടക്കും, അന്ന് സ്കൂട്ടർ ഒന്നും ഇല്ല്യ കയ്യിൽ, പിന്നെ എന്നും ഓട്ടോ പിടിച്ചാൽ മുതലാവേം ഇല്ല. അപ്പൊ പിന്നെ, നാട്ടുവർത്താനോം പറഞ്ഞ് ഞങ്ങൾ ഉമ്മിയും മോളും അങ്ങനെ നടക്കും. ശരിക്കും, രാവിലേം വൈകുന്നേരോം ഉള്ള ആ നടത്തവും വർത്തമാനവും നല്ല രസായിരുന്നു. സ്ഥിരമായി കാണുന്ന കാഴ്ചകൾ, മുഖങ്ങൾ,കേൾക്കുന്ന ശബ്ദങ്ങൾ ഒക്കെയായി  ഞങ്ങളീ പുതിയ സ്ഥലത്തെ പതുക്കെ സ്നേഹിച്ചു തുടങ്ങി. അതിലേറ്റവും സ്നേഹം തോന്നിയ,അടുപ്പം തോന്നിയ, വാത്സല്യം തോന്നിയ ഒരു മുഖമാണ് ഇപ്പൊ എന്നെ കൊണ്ടിത് എഴുതിപ്പിക്കുന്നത്, ജെറിയുടെ  പ്രിയപ്പെട്ട 'ഗുഡ്മോർണിംഗ് അപ്പൂപ്പൻറെ' മുഖം.എന്നും സ്കൂളിലേക്കുള്ള വഴിയിലോ , കോഫി ഹൌസ്സിന്റെ  മുന്നിലോ ഒക്കെ വെച്ചാണ് ഞങ്ങൾ അദ്ദേഹത്തെ കാണാറുള്ളത്. ഒരു ചെറിയ ഊന്നു വടിയും പിടിച്ച് വഴിയിൽ കാണുന്ന ഓരോരുത്തരോടും നിറഞ്ഞ് ചിരിച്ച്‌,  ഗുഡ്മോർണിംഗ് പറഞ്ഞ് പതിയെ നടന്ന്  നീങ്ങുന്ന അദ്ദേഹം ആദ്യം ഞങ്ങൾക്കൊരു കൗതുകം ആയിരുന്നു, പിന്നെ സ്ഥിരം കാണുന്ന ഒരാളോടുള്ള അടുപ്പമായി, പിന്നെ പിന്നെ നമ്മടെ ആരോ ആണെന്ന തോന്നലായി. ഒരു ഗുഡ്‌മോർണിങ്ങും നിറഞ്ഞ ചിരിയുമല്ലാതെ മറ്റൊന്നും ഞങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. അദ്ദേഹം ആരാണെന്നോ, എവിടുത്തുകാരൻ ആണെന്നോ ഒന്നും ഞങ്ങൾക്കറിയില്ലായിരുന്നു, ചോദിച്ചിട്ടുമില്ല. അല്ലെങ്കിൽ തന്നെ മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ ഊരും പേരും ഒന്നുമറിയേണ്ട കാര്യമില്ലല്ലോ....ഹൃദയങ്ങൾ തമ്മിൽ കൊരുക്കുന്ന ഒരു സ്നേഹച്ചരട് പോരേ?  അദ്ദേഹത്തെ കാണുമ്പോൾ ജെറിയുടെ കുഞ്ഞുകണ്ണിലുണ്ടാകുന്ന തിളക്കം കാണുമ്പോൾ എന്തോ എനിക്ക് ഉള്ളം നിറയും. പ്രായം കൊണ്ട് രണ്ട് ധ്രുവങ്ങളിലുള്ള ആ രണ്ട് പേരുടെ നിഷ്‌കളങ്കസ്‌നേഹം കാണുമ്പോൾ, മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള എല്ലാ steriotype ചിന്തകളും കാറ്റിൽ പറന്നു പോകും. 

    ഒരു ദിവസം അദ്ദേഹത്തെ കണ്ടില്ലെങ്കിൽ അവൾ വഴി നീളെ അദ്ദേഹത്തെ പരതും , അപ്പൂപ്പനെ കണ്ടില്ലല്ലോന്നു പിറുപിറുത്തു കൊണ്ടേ ഇരിക്കും, പിന്നെ മുഖം വാടും.... പിന്നീടദ്ദേഹത്തെ കാണുമ്പോ അവളുടെ മുഖത്ത് വിടരുന്ന ഒരു ചിരിയുണ്ട് ....അറിയാതെ  നമ്മുടെ ഉള്ളും നിറയും. 

    ദിവസങ്ങൾ ഇങ്ങനെ കടന്നു പോകുന്നതിനിടയിൽ ഞങ്ങൾ  ചെട്ടിയാർമാടിലേക്കു താമസം മാറി, യാത്ര സ്കൂട്ടറിൽ ആയി. പിന്നെ അദ്ദേഹത്തെ കാണുന്നത് വല്ലപ്പോഴുമായി. എന്നാലും എപ്പ കാണുമ്പോഴും ജെറി ഓടി അടുത്ത് ചെല്ലും, ആ സ്ഥിരം ഗുഡ്മോർണിംഗ് പറച്ചിലും നിറഞ്ഞ ചിരിയും കൈമാറും. പിന്നീടെപ്പോഴാണെന്നറിയില്ല , ഞങ്ങടെ ദിവസങ്ങളിൽ നിന്ന് ആ ഗുഡ്മോർണിംഗും ആ ചിരിയും അപ്പൂപ്പനും അപ്രത്യക്ഷമായി തുടങ്ങി. തിരക്കുള്ള ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഞാനത് ശ്രദ്ധിച്ചില്ലെങ്കിലും, ജെറി പലപ്പോഴും പതം പറഞ്ഞ് തുടങ്ങി. അത് കേട്ട് ഞാൻ ഇവിടെയുള്ള പലരോടും അദ്ദേഹത്തെ കുറിച്ച് തിരക്കി. ഗുഡ്മോർണിംഗ് പറയുന്ന അപ്പൂപ്പൻ എന്നല്ലാതെ മറ്റൊന്നും എനിക്കദ്ദേഹത്തെ കുറിച്ചറിയില്ലായിരുന്നു,  അത് കൊണ്ട് തന്നെ എവിടന്നും ഞങ്ങൾക്കദ്ദേഹത്തെ കുറിച്ച് ഒരു  വിവരവും കിട്ടിയില്ല. എന്നാലും യൂണിവേഴ്സിറ്റി പരിസരത്തുള്ള പലരോടും ഞങ്ങൾ അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു കൊണ്ടേ ഇരുന്നു.

    അപ്പൂപ്പന് എന്തേലും പറ്റിയിട്ടുണ്ടാവോ? വയ്യാതായിട്ടുണ്ടാവോ? എന്നൊക്കെ ജെറി ഇടയ്ക്കിടെ സങ്കടത്തോടെ ചോദിച്ചോണ്ടിരുന്നു . അത് കേൾക്കുമ്പോ, അദ്ദേഹം ആരോഗ്യത്തോടെ വീട്ടിൽ ഉണ്ടാവണെ, ഒന്നും പറ്റിയിട്ടുണ്ടാകല്ലേ എന്നൊക്കെ ഉള്ളിൽ തട്ടി പ്രാർത്ഥിച്ചിട്ടുണ്ട്  പലപ്പോഴും.

    പിന്നെ റിസർച്ച് വർക്കിന്റെ തിരക്ക്, അത് കഴിഞ്ഞപ്പോ കോവിഡ് ,  lockdown  അങ്ങനെ മൊത്തത്തിൽ ഒരു ജഗപൊകയായി ദിവസങ്ങൾ പറന്നു പോയി. അദ്ദേഹത്തെ കുറിച്ചുള്ള ജെറിയുടെ ചോദ്യങ്ങൾ കുറഞ്ഞു വന്നു. എന്നാലും ഞങ്ങടെ ഏറ്റവും അടുപ്പമുള്ള വർത്തമാനങ്ങൾക്കിടയിൽ അദ്ദേഹം കടന്നു വരും. എന്നേലും, നിറഞ്ഞ ചിരിയോടെ ഗുഡ്മോർണിംഗ് പറഞ്ഞ് സ്കൂളിന്റെയോ coffe house ന്റെയോ പരിസരത്ത് അദ്ദേഹം തന്റെ ഊന്നു വടിയുമായി പ്രത്യക്ഷപ്പെടും എന്ന് ഞങ്ങൾ പരസ്പരം ആശ്വസിപ്പിക്കും .

    ഇന്ന്, feel good ന്റെ റെക്കോർഡിങ്ങിനു റനീബും ഞാനും സ്റ്റുഡിയോയിൽ എത്തുമ്പോൾ അനൂപേട്ടൻ മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു. ഞങ്ങടെ സ്ഥിരം കത്തിയടിക്കിടയിൽ, അച്ഛനെയും അമ്മയെയും കൂട്ടി പുറത്തിറങ്ങിയ വിശേഷങ്ങൾ പറയായിരുന്നു അനൂപേട്ടൻ. പെട്ടെന്ന്, എന്തോ എനിക്ക് ഗുഡ്മോർണിംഗ് അപ്പൂപ്പനെ ഓർമ്മ വന്നു. യൂണിവേഴ്സിറ്റി പരിസരത്താണ് അനൂപേട്ടന്റെ വീട്, ഇനി ഇങ്ങേർക്കെങ്ങാനും അദ്ദേഹത്തെ പരിചയം ണ്ടെങ്കിലോ എന്ന ചിന്തയിൽ, മേല്പറഞ്ഞ കഥ ഞാൻ വളരെ ചുരുക്കി അനൂപേട്ടനോട് പറഞ്ഞു. "അനൂപേട്ടനറിയോ ഇങ്ങനൊരാളെ ?" എന്ന എന്റെ ചോദ്യത്തിന് വളരെ കൂൾ ആയി അദ്ദേഹം മറുപടി പറഞ്ഞു, "ന്റെ അച്ഛൻ ആണത്"

    എന്നെ കളിയാക്കാണ് എന്നാണ് ആദ്യം കരുതിയത്. അനൂപേട്ടൻ ഫോൺ എടുത്തു അച്ഛന്റേം അമ്മേടേം ഫോട്ടോ കാണിച്ച് തന്നപ്പോ, കുട്ടിമാമാ, ഞാൻ ശെരിക്കും ഞെട്ടി മാമാ. ഉത്സവപ്പറമ്പിൽ എവിടെയോ വെച്ച് കൈ വിട്ടു പോയ ഒരു കുട്ടിയെ തിരികെ കിട്ടിയ പോലെ ഉള്ളു പിടച്ചു. ജെറിയോട് ഈ വിവരം പറയാൻ വെമ്പലായി എനിക്ക്. പിന്നെ ഞങ്ങൾ കുറെ നേരം സംസാരിച്ചത് അദ്ദേഹത്തെ കുറിച്ചായിരുന്നു. 

    ട്യൂഷൻ കഴിഞ്ഞെത്തിയ ജെറിയോട്  ഇത് പറഞ്ഞപ്പോൾ പഴയ അഞ്ചാം ക്ലാസുകാരിയുടെ കണ്ണിലെ തിളക്കം ഞാൻ വീണ്ടും കണ്ടു. അപ്പൂപ്പന് എന്താ ഏറ്റോം ഇഷ്ടം എന്ന് അനൂപ് അങ്കിളിനോട് ചോദിക്കൂ , നമുക്കതു വാങ്ങി അപ്പൂപ്പനെ കാണാൻ പോവാമെന്ന് അവൾ പറഞ്ഞപ്പോ എനിക്കും തിടുക്കമായി അദ്ദേഹത്തെ കാണാൻ. പോണം...എത്രയും പെട്ടെന്ന്.... വീട്ടിലെത്തിയ ഉടനെ ഇതെഴുതാൻ ആണ് എനിക്ക് തോന്നിയത്. ഒരു വർഷത്തിന് ശേഷം എഴുതാൻ എന്നെ ഇരുത്തിയത്  അദ്ദേഹമാണ്. 

    എന്നാലും ഈ മനുഷ്യന്മാരെ ഇങ്ങനെ കണക്ട് ചെയ്യിക്കുന്ന  മാജിക്കിന്റെ പേരെന്തായിരിക്കും? എന്തായാലും ആ മാജിക് ആണ് നമ്മളെ ഓരോരുത്തരെയും ശരിക്കും നിറവുള്ള അലിവുള്ള മനുഷ്യരാക്കുന്നത്. ഓടിവന്ന്  കാണുന്നതിന് മുമ്പ് ഈ എഴുത്തിലൂടെ, ഏറ്റവും സ്നേഹത്തോടെ നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കട്ടെ ഞങ്ങടെ പ്രിയപ്പെട്ട ഗുഡ്മോർണിംഗ് അപ്പൂപ്പാ....

2 comments: