Tuesday, May 25, 2021

ഗംഗാക്കാ, സുമതീ, റുക്കുവക്കാ, അപ്പാ, അമ്മാ ......ഇത് ഉങ്കൾക്കാകെ

  ഇന്നലെ മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കർണൻ' കണ്ടു. ധനുഷ്,ലാൽ, യോഗിബാബു, രജീഷ വിജയൻ, ഗൗരി.ജി. കൃഷ്ണ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ ഗംഭീര അഭിനയ മികവോടെ എന്നെ പിടിച്ചിരുത്തിയ ചിത്രം. പാർശ്വവൽക്കരിക്കപ്പെട്ട, ആർക്കും വേണ്ടാത്ത, ജീവിതത്തോട് പൊരുതിക്കൊണ്ടിരിക്കുന്ന, 'പൊടിയംകുളം' എന്ന ഗ്രാമത്തിലെ മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥ, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ബൈ ദി ബൈ, ചിത്രത്തെ കുറിച്ച് പറയാനല്ല ട്ടോ ഈ കുറിപ്പ്. ഈ സിനിമയെക്കാളും തെളിച്ചത്തോടെ എന്റെ ഉള്ളിലേക്ക് വന്ന കുറച്ചു ഓർമ്മകൾ കുറിക്കാനാണ്.....ഞാൻ മറന്നു കളഞ്ഞ കുറച്ചു ദിവസങ്ങളെ കുറിച്ചുള്ള, അല്ല വർഷങ്ങളെ കുറിച്ചുള്ള ഓർമ്മകൾ. അല്ലെങ്കിലും നല്ലതൊക്കെ മറന്നു പോകുന്ന നന്ദി കെട്ട മനുഷ്യസ്വഭാവം ചെലപ്പോ എനിക്കും വരാറുണ്ട്.

ഓർമ്മ വെച്ച കാലം മുതലേ കേട്ട് തുടങ്ങിയ ഒരു വാക്കാണ് "അണ്ണാച്ചി" എന്നത്. മനസ്സിൽ ഭീതിയുണർത്തിയിരുന്ന, ചിലപ്പോൾ പുച്ഛം തോന്നിപ്പിചിരുന്ന, പരിഹാസത്തോടെ വിളിച്ചിരുന്ന ഒരു വാക്ക്.(ഇത് ഭൂതകാലത്തിലെ കാര്യമാണ് ട്ടോ. ഇന്ന് ഏറ്റവും ആദരവോടെ, അലിവോടെ ഓർക്കുന്ന വാക്കുകളിൽ ഒന്നാണത്)

 

"ദാ, മാമുണ്ടില്ലെങ്കിൽ അണ്ണാച്ചി വന്ന് പൊക്കണേല് ഇട്ട് കൊണ്ടോവും ട്ടോ" (ഭീഷണി)

 

"നിനക്കൊന്ന് കുളിച്ചൂടേടീ? അണ്ണാച്യോളെ പോലെ തലേം ചപ്രച്ച്‌ നടന്നോളും" (പുച്ഛം)

 

"നിന്നെ ഏതേലും അണ്ണാച്ചീടെ കയ്യീന്ന് തവിട് കൊടുത്ത് വാങ്ങീതാ? ശരിക്കും ഒരു അണ്ണാച്ചിക്കുട്ട്യേ പോലെ ണ്ട്. (പരിഹാസം).

 

ഇങ്ങനെ എന്റെ കുട്ടിക്കാലം മുതൽ കേട്ട് ശീലിച്ച സംഭാഷണശകലങ്ങൾ, "അണ്ണാച്ചി" ഒരു മനുഷ്യനല്ല, മറ്റെന്തോ ഒരു ജീവിയാണ് എന്ന തോന്നലിലേക്ക് എന്നെ എത്തിച്ചു. ആ ദുഷിച്ച തോന്നൽ മാറാൻ എന്റെ ഡിഗ്രി പഠനകാലം വരെ കാത്തിരിക്കേണ്ടി വന്നു.

 

2000 മെയ് മാസത്തിൽ, ഉപ്പയുടെ കൂടെ കുനിയമുത്തൂർ ബസ് ഇറങ്ങുമ്പോൾ, പൊള്ളുന്ന വെയിലും, വരണ്ട കാറ്റുമാണ് ഞങ്ങളെ എതിരേറ്റത്. നെഹ്‌റു കോളേജിന്റെ (അതായത് നോം ചേരാൻ പോകുന്ന കോളേജ്) പ്രധാന ഓഫീസ് അവിടെ ആയിരുന്നു. പ്രവേശനചടങ്ങുകൾ ഒക്കെ കഴിഞ്ഞ്  ഒരു ഓട്ടോറിക്ഷയിലാണ് കോളേജ് ക്യാമ്പസ് കാണാൻ പുറപ്പെട്ടത്. ഓട്ടോ പിടിച്ചോളൂന്ന് ഓഫീസീന്ന് പറഞ്ഞപ്പോ കോളേജ് അടുത്തായിരിക്കുംന്നാ കരുതിയത് (നമ്മടെ നാട്ടിലൊക്കെ അങ്ങനാണല്ലോ!). പക്ഷെ, ചുട്ടുപഴുത്ത റോഡിലൂടെ, നഗരകാഴ്ച്ചകളെയും, ദേശീയപാതയേയുമൊക്കെ ബഹുദൂരം പിന്നിലാക്കി, ഏതോ ഒരുൾനാടൻ ഗ്രാമത്തിലെ, വരണ്ട പറമ്പിലെ ഗേറ്റിനു മുന്നിൽ എത്തി നിന്നപ്പോൾ 'സമ്മർ ഇൻ ബത്‌ലഹേം' എന്ന ചിത്രത്തിലെ ഫാംഹൗസിന്റെ ഗേറ്റ് ആണ് ഓർമ്മ വന്നത്. 'നെഹ്‌റു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്' എന്ന പേര് മാത്രം തല ഉയർത്തി നിൽക്കുന്നു. ക്യാമ്പസിനകത്തു നിറയെ കരിമ്പനകളും വരണ്ടുണങ്ങിയ പുല്ലും പണിതീർന്ന ഒരു കെട്ടിടവും പാതി പണിയിലെത്തി നിൽക്കുന്ന മറ്റ് രണ്ട് കെട്ടിടങ്ങളും. അന്ന് ശൈശവ ദിശയിലുള്ള ആ കോളേജിലെ മൂന്നാമത്തെ ബാച്ചിലെ ഒരുവളായി 'പെട്ടുപോയല്ലോ' (ഫീസടച്ച്‌ പോയല്ലോ) എന്ന കുണ്ഠിതത്തോടെ കുറച്ചു നേരം അവിടെ നിന്ന്, വന്ന ഓട്ടോയിൽ തന്നെ മടങ്ങി. (ഇന്ന് കോയമ്പത്തൂരിലെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്നാണ് ട്ടോ നെഹ്‌റു കോളേജ്).

ഉപ്പയുടെ സുഹൃത്തായ ചന്ദ്രൻ മാഷാണ് ഞങ്ങൾക്ക് ആ കോളേജ് പരിചയപ്പെടുത്തിയത്. പട്ടാമ്പിയിൽ നിന്ന് ഒരു കുട്ടി കൂടി ഉണ്ടെന്ന് മാഷ് പറഞ്ഞു, ജിഷ. അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരികയും  ചെയ്തു. അതോണ്ട് ജൂണിൽ ക്ലാസ് തുടങ്ങിയപ്പോ അവളുടെ അച്ഛന്റെ വണ്ടിയിലാണ് ഞങ്ങൾ കോളേജിലേക്ക് വന്നത്. കോളേജ് കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഞങ്ങടെ ഹോസ്റ്റൽ(അതായത് മൂന്നാമത്തെ നില). ഡോര്മിറ്ററിയിലെ ഡബിൾ ഡക്കർ കട്ടിലിന്റെ മുകളിലത്തെ ഭാഗമാണ് എനിക്ക് കിട്ടിയത്. അതിന്റെ മോളീന്ന് താഴേക്കെങ്ങാനും ഞാൻ വീഴോന്നായിരുന്നു ഉമ്മാന്റെ ആധി. എന്തായാലും അവിടെ കിടക്കയൊക്കെ വിരിച്ച്, ബാഗ് വെക്കാനൊക്കെ സ്ഥലം കണ്ടെത്തിത്തന്ന്, മറ്റു കുട്ടികളൊയൊക്കെ പരിചയപ്പെട്ട്, 'ഇവളെ നോക്കിക്കോണേ' എന്നൊക്കെ അവരുടെ കൈ പിടിച്ച് പറഞ്ഞ്, 'എല്ലാരും കൂടി കഴിച്ചോളൂന്ന്' പറഞ്ഞു അവില് വിളയിച്ചത് നിറച്ച വലിയ ഹോർലിക്‌സ് കുപ്പിയും അച്ചാർ കുപ്പിയും ഒക്കെ മേശപ്പുറത്തെടുത്ത് വെച്ച്, കെട്ടിപ്പിടിച്ചുമ്മ തന്ന് ഉപ്പയും ഉമ്മയും പോയപ്പോൾ, കരിമ്പനകൾക്കിയിലൂടെ അവര് വന്ന വണ്ടി നീങ്ങുന്നതും നോക്കി കരഞ്ഞോണ്ട് ഞാനവിടെ നിന്നു . അന്ന് വന്ന് തോളിൽ കൈ വെച്ച് കരയണ്ടാന്ന് പറഞ്ഞ് സമാധാനിപ്പിച്ച ജിഷയും പദ്മയും ബിനുവും പിന്നീടുള്ള 5 വര്ഷം ചിരിച്ചും കളിച്ചും, ക്ലാസ് റൂമിലും ഹോസ്റ്റൽ റൂമിലും വിടാതെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.(ബിനു ഡിഗ്രി കഴിഞ്ഞപ്പോ നാട്ടിലേക്ക് പോയി, പിജി കാലം ഞങ്ങള് മൂന്ന് പേരെ ഉണ്ടായിരുന്നുള്ളു).

വന്നിറങ്ങിയപ്പോൾ അനുഭവപ്പെട്ട വരണ്ട അന്തരീക്ഷം അങ്ങനെ തന്നെ തുടർന്നു ,അകത്തും പുറത്തും. പരിഷ്കാരികളായ കുട്ടികളുടെ ഇടയിൽ തനി പട്ടിക്കാട്ടുകാരിയെ പോലെ തോന്നപ്പെട്ട എന്റെ അപകർഷതാബോധം എന്റെ ദിവസങ്ങളെ ദുഃസ്സഹമാക്കി കൊണ്ടിരുന്നു. 90% മലയാളി കുട്ടികൾ പഠിച്ചിരുന്ന ആ സ്ഥാപനത്തിൽ വളരെ കുറച്ച് തമിഴ്കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. തൊലിനിറം കൊണ്ടും തലയിലെ എണ്ണയുടെ ആധിക്യം കൊണ്ടും ഞാനും അവരുടെ കൂട്ടത്തിൽ പെട്ടതാണെന്ന് എനിക്ക് തോന്നി. അത് കൊണ്ടായിരിക്കാം എനിക്ക് അവരോടാണ് അടുപ്പം തോന്നിയത്.

എന്തെങ്കിലും അത്യാവശ്യസാധനങ്ങൾ വാങ്ങണമെങ്കിലോ ഫോൺ ചെയ്യണമെങ്കിലോ 1 കി.മീ. ദൂരം നടന്ന്  തിരുമലയംപാളയം 'ടൗണിൽ' എത്തണമായിരുന്നു. ടൗൺ എന്ന് പറഞ്ഞാൽ ഒരു നാൽക്കവല. ശരിക്കുള്ള ടൗൺ (ഉക്കടം, ഗാന്ധിപുരം) എത്തണമെങ്കിൽ ഒന്ന്-ഒന്നര മണിക്കൂർ യാത്ര ചെയ്യണമായിരുന്നു. ഹോസ്റ്റലിൽ നിന്നിറങ്ങിയാൽ സസൂക്ഷ്മം ഓരോ അടിയും വെച്ച് നടന്നില്ലെങ്കിൽ ചവിട്ടിപ്പോകാവുന്ന തരത്തിൽ റോഡിനിരുവശവും തീട്ടത്താൽ സമൃദ്ധം. ഷാള് കൊണ്ട് മൂക്ക് പൊത്തി ഓക്കാനിക്കാതിരിക്കാൻ പരമാവധി ശ്രമിച്ച്, അവിടെപോയി തിരിച്ചെത്തിക്കഴിഞ്ഞാൽ പിന്നെ അന്ന് അന്നമിറങ്ങില്ല. അവിടത്തെ ചായ കടകളിലെ പൊറോട്ടയും കുറുമയും എങ്ങനെ ആയിരിക്കും ഉണ്ടാക്കീട്ടുണ്ടാവുക എന്നോർത്ത്, അത് ആർത്തിയോടെ കഴിക്കുന്ന അവിടത്തുകാരെ അറപ്പോടെ ഓർത്ത് എങ്ങനേലും ഉറങ്ങാൻ നോക്കും.

മാസത്തിൽ ഒരിക്കലായിരുന്നു നാട്ടിലേക്കുള്ള യാത്രകൾ. രാവിലെ അഞ്ചരക്ക് ഹോസ്റ്റലിനു മുന്നിൽ എത്തുന്ന 'തക്കാളി വണ്ടി'യാണ് ഞങ്ങടെ ആദ്യ ഉന്നം.(ശരിക്കും അത് ബസ് ആണ് ട്ടോ. ഉക്കടത്തേക്ക് പോകുന്ന 101. അവിടെയൊക്കെ ബസ്സുകൾക്ക് നമ്പറാണ്. അതിൽ നിറയെ തക്കാളി കൊട്ടകൾ ആയിരിക്കും. ഉക്കടം മാർക്കറ്റിലേക്ക് കൊണ്ട് പോകുന്ന നല്ല തുടുത്ത തക്കാളികൾ). ആ ഉന്നം തെറ്റിയാൽ പിന്നെ അടുത്ത ബസ് തിരുമലയംപാളയത്തു നിന്നാണ്, 101 B. അത് പിടിക്കാൻ ടോർച്ചും തെളിച്ച് പായുന്നതിനിടയിൽ, റോഡിൻറെ ഇരുവശത്തുമിരുന്ന് മലമൂത്രവിസർജ്ജനം നടത്തുന്നവർ, തങ്ങളുടെ സുഗമമായ പരിപാടിക്ക് തടസ്സം നേരിട്ടതിന്റെ സങ്കോചത്തിൽ പെട്ടെന്ന്  അരമണ്ഡലത്തിലേക്ക് ഉയർന്ന് വരികയും, ഞങ്ങൾ കടന്ന് പോയ ഉടനെ പൂർവാവസ്ഥയെ പ്രാപിക്കാറുമായിരുന്നു പതിവ്. ചെലോരു പിന്നെ 'പോണൊരു പൊയ്ക്കോട്ടേ' എന്ന മട്ടിൽ അവിടെ തന്നെ ഇരിക്കും.

"സാരല്ല്യ, പോട്ടെ....ഇത് ആദ്യായിട്ടല്ലേ!!! ഇനി ശീലായിക്കോളും" എന്ന് പറയണത് സത്യാണ് ട്ടോ. ഏകദേശം ഒരു കൊല്ലം കൊണ്ട് ഇതൊക്കെ ഞങ്ങൾക്ക് ശീലമായി. പാലക്കാട് ksrtc സ്റ്റാന്റിൽ ക്യൂ നിന്ന് ബസിൽ കേറണതും, എട്ടിമടയിലോ മധുക്കരയിലോ ഇറങ്ങി, അഴുക്കും വിയർപ്പും കൂടിച്ചേർന്ന നാറ്റമുളവാക്കുന്ന 101ലോ 101 B യിലോ ഒക്കെ കയറി കിതച്ചും തളർന്നും കോളേജിലേക്കെത്തുന്നതും ഒക്കെ ജീവിതത്തിന്റെ ഭാഗമായി.

STD ബൂത്തിലേക്കും, പാഡ് വാങ്ങാനുമൊക്കെയായി തിരുമലയംപാളയത്തേക്കുള്ള നടത്തങ്ങൾക്കിടയിൽ ഞാൻ പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങി, അവിടെയുള്ളതും 'മനുഷ്യരാണ്' എന്ന്. ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന സൗഭാഗ്യങ്ങളുടെയും സൗകര്യങ്ങളുടെയും മഞ്ഞളിപ്പിൽ, അവരെ കാണാനും കേൾക്കാനും  മറന്നു പോയ എന്നെ സ്വയം പുച്ഛത്തോടെ നോക്കിത്തുടങ്ങി. ക്ലാസ് റൂമിനകത്തു നിന്നും കിട്ടിയതൊന്നും എന്നെ മനുഷ്യത്തമുള്ളവൾ ആക്കിയില്ലല്ലോ എന്ന് എന്നെതന്നെ കുറ്റപ്പെടുത്തി തുടങ്ങി. സഹജീവികളാണ് അവരെന്ന് മറന്നതിൽ എന്നോട് തന്നെ ദേഷ്യം തോന്നിത്തുടങ്ങി. ഉള്ളം തെളിഞ്ഞ് തുടങ്ങിയപ്പോ കണ്ടത് ആ മനുഷ്യരുടെ കണ്ണുകളിലെ നിഷ്കളങ്കതയാണ്, അലിവുള്ള സ്നേഹമാണ്. പിന്നെ, 'കേരളാവിൽ നിന്ന് എങ്ക ഊരിൽ വന്ത് പഠിക്കറ കൊളന്തെയ്കളോടുള്ള' കരുതലും വാത്സല്യവും ആദരവും ഒക്കെയാണ്.

ആദ്യായിട്ട് ചുരിദാർ സ്വന്തം അളവിന് തയ്ച്ചിടാൻ തുടങ്ങിയത്, സാരിയുടുക്കാൻ തുടങ്ങിയത് ഒക്കെ അവിടെ നിന്നായിരുന്നു. റുക്കുവക്കയായിരുന്നു ഞങ്ങടെ ആസ്ഥാനതയ്യൽക്കാരി. അപ്പാവും അമ്മാവും അക്കയും ഉള്ള, ചാണകം മെഴുകിയ, ഓടിട്ട, 2 മുറികളും അടുക്കളയും മാത്രമുള്ള, എപ്പോൾ ചെന്നാലും എന്തെങ്കിലും കഴിക്കാൻ തന്ന്, ഞങ്ങളെ മക്കളെപോലെ സ്നേഹിച്ച ഒരു വീടായിരുന്നു അത്. വണ്ണമുള്ള വലിയ ശരീരവും കുട്ടികളുടെ നിഷ്കളങ്കതയും ഉള്ള അപ്പ, "കണ്ണേ...." ന്ന് നീട്ടിവിളിക്കുമ്പോൾ, അത് നമ്മുടേം കൂടി വീടാണ്,കുടുംബമാണ് എന്ന തോന്നലായിരുന്നു ഉണ്ടാക്കിയിരുന്നത്.

ഹൈവേയിൽ നിന്നും രണ്ടര-മൂന്ന് കിലോമീറ്റർ ഉണ്ട് ഹോസ്റ്റലിലേക്ക്. നാട്ടിൽ നിന്നും വരുന്ന സന്ദർഭങ്ങളിൽ ചില ksrtc ഡ്രൈവർമാർ അലിവ് തോന്നി ചെക്പോസ്റ്റിന്റെ അടുത്ത് ബസ് നിർത്തിത്തരാറുണ്ടായിരുന്നു. പക്ഷെ, അവിടെ ഇറങ്ങിയാൽ ബാഗും തൂക്കിപ്പിടിച്ച് അത്രേം ദൂരം നടക്കണം. ബസ് വല്ലപ്പോഴുമേ ഉണ്ടാവൂ. ഞങ്ങടെ കിതച്ചുള്ള നടത്തം കാണുമ്പോ അതിലെ പോകുന്ന കാളവണ്ടിക്കാരും ട്രാക്ടർ ഓടിക്കുന്നവരുമൊക്കെ വണ്ടി നിർത്തി കയറിക്കോളാൻ പറയും. ആദ്യമൊക്കെ മടിച്ചു നിന്നെങ്കിലും പിന്നെ നടക്കേണ്ട ദൂരമോർത്ത് കാളവണ്ടി യാത്രകളും ട്രാക്ടർ യാത്രകളുമൊക്കെ പതിവായി, ചെലപ്പോ M80 യിലും. ആസ്വദിച്ചു കൊണ്ടുള്ള ആ യാത്രകൾക്കിടയിൽ തങ്ങളുടെ മക്കളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ അവര് ഞങ്ങളോട് വാ തോരാതെ പറഞ്ഞോണ്ടിരിക്കും. അവ്ട്ന്നാണ് ഞാൻ തമിഴ് സംസാരിക്കാൻ പഠിച്ചു തുടങ്ങിയത്. സ്വന്തം കുഞ്ഞുങ്ങളെ പോലെ, ഗേറ്റിന്റെ അടുത്ത് ഞങ്ങളെ ഇറക്കി വിട്ട് "ഭദ്രമാ പോയി വാ ചെല്ലം " എന്ന് പറഞ്ഞ് മടങ്ങുന്ന അവരോടു എങ്ങനെ നന്ദി പറയണം എന്നറിയാതെ കുഴങ്ങിയിട്ടുണ്ട്. പൈസ കൊടുക്കുമ്പോൾ,  "എന്നമ്മാ....നീങ്കളും എങ്കളോടെ പുള്ളയ്കൾ താനേ?" എന്ന് പരിഭവം പറയുന്ന, അവരുടെ മുന്നിൽ തീരെ ചെറുതാവുന്നതു പോലെ തോന്നും.

ഒരു വര്ഷം കഴിഞ്ഞ് പുതിയ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് മാറിയപ്പോഴാണ് സുമതി വന്നത്. അടുക്കളയിൽ അമ്മച്ചിയെ സഹായിക്കാനായി വന്ന, ഞങ്ങടെ പ്രായമുള്ള, ഒരു ദാവണിക്കാരി. ഏത് നേരോം കിലുക്കാംപെട്ടി പോലെ സംസാരിക്കുന്ന, ദാവണി മാത്രം ഉടുക്കുന്ന, രജനീകാന്തിനെയും വിജയിനെയും ദൈവത്തെ പോലെ ആരാധിക്കുന്ന, പ്രായത്തിൽ കവിഞ്ഞ പ്രാരാബ്ധങ്ങളെ തന്റെ പാദസരകിലുക്കത്തിലൂടെ കിലുക്കി കളയുന്ന ഞങ്ങടെ മൂക്കുത്തിപ്പെണ്ണ്. എല്ലാരേം 'അക്കാ' ന്ന് വിളിക്കുന്ന, ഏത് രോഗത്തിനും ഒറ്റമൂലി പറഞ്ഞ് തരുന്ന, തമിഴ് പാട്ടുകൾ മൂളിനടന്നിരുന്ന അവള്, പക്വതയോടെ ജീവിതത്തെ  നേരിടുന്ന കാര്യത്തിൽ ഞങ്ങളേക്കാൾ ഒക്കെ എത്രയോ ഉയരത്തിൽ ആയിരുന്നു. അവളിപ്പോ എവിടെയായിരിക്കുമെന്നോർക്കുമ്പോൾ, മുത്ത് പോലെയുള്ള ഇവരെയൊക്കെ വിട്ടു കളഞ്ഞ എന്നോട് എനിക്ക് തന്നെ ദേഷ്യം തോന്നുന്നു. ചെലപ്പോ, അവൾക്കിഷ്ടമല്ലാത്ത മാമൻ തന്നെ അവളെ കല്യാണം കഴിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ വേറെ ആരെങ്കിലും. പക്ഷേ ഒന്നുറപ്പുണ്ട്, തന്നോട് നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്ന ജീവിതത്തോട് തോറ്റ്കൊടുക്കാതെ, ഈ ഭൂമുഖത്തെവിടെയോ തലയുയർത്തി തന്നെ അവൾ ജീവിക്കുന്നുണ്ടാകും. ഇങ്ങനൊരാൾ അവളെക്കുറിച്ചു സ്നേഹത്തോടെ ഓർക്കുന്നത്, എഴുതുന്നത് അവൾ അറിയുന്നുണ്ടാവോ???ഓടിച്ചെന്ന് അവളെയൊന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു.

നൂറിലധികം "പരിഷ്‌കൃതരായ " പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ നീണ്ട ബാത്റൂം ഇടനാഴിയിലും തറയിലും അലക്ഷ്യമായി ഇട്ടിരുന്ന സാനിറ്ററി പാഡുകൾ പെറുക്കിയെടുത്ത്, നിറഞ്ഞ് കവിഞ്ഞ പാഡിന്റെ ബക്കറ്റുമായി, മുഖത്തൊരു വികാരവുമില്ലാതെ അത് കത്തിക്കാനായി കൊണ്ടുപോയിരുന്ന ഗംഗാക്കയാണ് മറ്റൊരോർമ്മ. എന്റെ കട്ടിലിനരികിലെ ജനാലക്കലിരുന്നു അവരത് ക്ഷമയോടെ കത്തിക്കുന്നത് നോക്കിയിരിക്കുമ്പോ, ഉള്ളിലെപ്പോഴും ഒരു നീറ്റൽ ഉണ്ടാവാറുണ്ട്. ഹോസ്റ്റൽ വരാന്തകളും ബാത്റൂമും ടോയ്‌ലെറ്റുമൊക്കെ എന്നും വൃത്തിയായി തേച്ചു കഴുകി ഒരു യന്ത്രത്തെ പോലെ പണിയെടുക്കുന്ന അവരോടു മിണ്ടാൻ പോലും പലർക്കും മടിയായിരുന്നു. തങ്ങളുടെ തീണ്ടാരിത്തുണികളൊക്കെ ഒരു വെറുപ്പുമില്ലാതെ നീക്കി, അറപ്പേതുമില്ലാതെ കുളിക്കാനും നനക്കാനും ബാത്റൂമും ചുറ്റുപാടും ഒക്കെ കഴുകി വെടിപ്പാക്കുന്ന അവരോട് പുച്ഛം!!!

ഇടക്ക് അവരുടെ കൂടെ അവരുടെ മകൻ വരാറുണ്ടായിരുന്നു, സെൽവൻ. അന്നവൻ അഞ്ചിലോ ആറിലോ ആയിരുന്നു പഠിച്ചിരുന്നത്. ഗൗണ്ടറുടെ വീട്ടിലെ പശുവിനെ നോക്കുന്ന ഇടവേളകളിലാണ് അവന്റെ ഹോസ്റ്റൽ സന്ദർശനം. "ഇവൻ ഒന്നുമേ പഠിക്കാമാട്ടാ കണ്ണ്...., സുമ്മാ സ്കൂൾ പോയി സാപ്പിട്ട് വരുവേൻ. ആനാ, ഏൻ പൊണ്ണ് നല്ലാ പഠിപ്പേൻ. ഉങ്കളെയെല്ലാം മാതിരി അവളേം കോളേജ്ക്ക് അണുപ്പണം ന്ന് ആസയാർക്ക്. വേല കെടച്ച് പെരിയ ആളാകണം. എന്നെ മാതിരി കഷ്ടപ്പെടക്കൂടാത്" ഇത് പറയുമ്പോൾ അവരുടെ കണ്ണുകളിലെ തിളങ്ങുന്ന പ്രതീക്ഷ നമുക്ക് കാണാൻ പറ്റുമായിരുന്നു.

കോളേജ് കാലം കഴിഞ്ഞ് ഹോസ്റ്റൽ വിട്ടിറങ്ങുമ്പോൾ അവരോടു യാത്ര പറഞ്ഞത് ബാത്റൂമിന്റെ ഇടനാഴിയിൽ വെച്ചായിരുന്നു.പെട്ടെന്ന് കൈ കഴുകി വൃത്തിയാക്കി ഓടി വന്ന അവരുടെ കൈ പിടിക്കാൻ  ഞാൻ തുനിഞ്ഞപ്പോൾ, സങ്കോചത്തോടെ അവർ തന്റെ കൈകളിലേക്ക് നോക്കി. ആ കൈ പിടിച്ച് എന്റെ മൂർദ്ധാവിൽ വെച്ച് പ്രാർത്ഥിക്കണെ  അക്കാ എന്ന് അവരോട് പറഞ്ഞപ്പോൾ, നാല് കണ്ണുകളും നിറഞ്ഞൊഴുകി.കണ്ണുനീരൊഴുകി കാഴ്ച്ച  മറഞ്ഞപ്പോൾ, അലിവുള്ള ഒരു കടലിന്റെ മുന്നിൽ നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. തിരികെ വണ്ടിയിൽ കയറുമ്പോൾ എനിക്ക് കാണാമായിരുന്നു, ഏങ്ങലടിച്ചു കരയുന്ന സുമതിയേയും ചേലത്തുമ്പ് കൊണ്ട് കണ്ണ് തുടക്കുന്ന ഗംഗാക്കയെയും.... ഒന്നും കൊടുത്തിട്ടില്ല ഞാൻ അവർക്ക് .....എന്നിട്ടും എങ്ങനെയാണ് അവർക്കിങ്ങനെ സ്നേഹിക്കാൻ പറ്റുന്നത്???

കാറ് തിരുമലയംപാളയം എത്തിയപ്പോ ഞങ്ങൾക്ക് യാത്ര ചോദിയ്ക്കാൻ ഒരുപാട് സൗഹൃദങ്ങൾ ആ 3 വര്ഷത്തെ ജീവിതം ഞങ്ങൾക്ക് നൽകിയിരുന്നു. "നന്നായി വരും രാസാത്തീ....."എന്ന് പറഞ്ഞ് ഒരുപാട് കൈകൾ നെറുകയിൽ അമർന്നപ്പോൾ ആ മൂന്ന് വർഷം എന്നിലുണ്ടാക്കിയ തെളിച്ചത്തെ ഞാൻ നിറവോടെ തിരിച്ചറിഞ്ഞു. അപ്പാവെയും അമ്മാവെയും കെട്ടിപ്പിടിച്ചപ്പോൾ അത് വരെ അടക്കിപ്പിടിച്ചതൊക്കെ കരച്ചിലായി പുറത്തേക്കു വന്നു. "അഴാതെ തങ്കം.....അപ്പാവേം അമ്മാവേം മറന്തിടാതെ.....വേലയെല്ലാം കെടച്ച് പെരിയ ആളാവുമ്പോ എങ്കളെയെല്ലാം പാക്ക വായേ ....അക്കാ കല്യാണത്തക്ക് കണ്ടിപ്പാ വന്തിട് കണ്ണേ...." . അന്നവരെ നോക്കി ഉറപ്പോടെ തലയാട്ടി.

പക്ഷേ, പിന്നീടൊരിക്കലേ അവിടെ പോയുള്ളു. അന്നെല്ലാവരെയും ഒരിക്കൽ കൂടി കണ്ടു. പിന്നീട് ഒരിക്കലും അവരെ പോയി കാണാനോ സ്നേഹം പുതുക്കാനോ ഉള്ള വലിപ്പമൊന്നും എന്റെ മനസ്സിനുണ്ടായില്ല. ആരെയും മറന്നിട്ടില്ല ഇപ്പഴും, കൂടെ പഠിച്ചവരേക്കാൾ തിളക്കത്തോടെ അവരെന്റെ ഉള്ളിലുണ്ട് എന്ന് ഇന്നലെ ആ സിനിമയിലൂടെ സഞ്ചരിക്കുമ്പോൾ എനിക്ക് മനസ്സിലായി.

എന്നെങ്കിലും ഞാൻ വരും നിങ്ങളെ കാണാൻ......അത് വരെ ദൂരത്തിരുന്നുകൊണ്ടു നൂറുമ്മകൾ...... 

 

18 comments:

  1. അരികുവത്ക്കരിക്കപ്പെട്ട ജീവിതങൾക്കിടയിലാണ് സ്നേഹത്തിൻറ്റെ നീരുറവകളൊഴുകുന്നത്,ജീവിതങളുള്ളത്.
    കഥാപാത്രങ്ങൾ ഒന്നൊന്നായി മുന്നിൽ വന്ന്നിൽക്കുന്നപോലെ...

    ReplyDelete
  2. ആ കോളേജും , ഹോസ്റ്റലും , കഥാപാത്രങ്ങളും എല്ലാം ഒരു സിനിമയിൽ എന്ന പോലെ കാണാൻ കഴിയുന്നു . അഭിനന്ദനങ്ങൾ

    ReplyDelete
  3. നെഞ്ചിൽ തൊടുന്ന എഴുത്ത്. ഒരോ വരികളും ദൃശ്യങ്ങളായിങ്ങനെ കണ്മുന്നിലൂടെ ഒഴുകി നടക്കുന്നു. വരണ്ടണങ്ങിയ പ്രദേശങ്ങളും തീട്ടം നിറഞ്ഞ വഴിയോരങ്ങളിലെ ചായ കടയിൽ പറോട്ട കഴിക്കുന്നവരും സുമതിയും തീണ്ടാരി ചേലകളുമായി വരുന്ന ഗംഗാക്കയും അവരുടെയൊക്കെ ഉള്ളിലെ നിറഞ്ഞ സ്നേഹവും എല്ലാം എന്നുള്ളിലും പെയ്തിറങ്ങുന്നു.ഓർമ്മചെപ്പ് തുറന്നത് പങ്കു വച്ചതിലൂടെ ഷബീയേയുമറിയുന്നു. അറിയാനിനി എന്തൊക്കെയല്ലേ. തുടരുക എഴുത്ത്.

    ReplyDelete
    Replies
    1. Vidyakkutteee.....noorummakal....othiri santhosham❤️❤️❤️

      Delete
  4. Vidyakkutteee.... noorummmmakal... Othiri santhosham.❤️❤️❤️

    ReplyDelete
  5. ലിങ്ക് കണ്ടപ്പോ ഒന്ന് ഓപ്പൺ ചെയ്തു നോക്കി പോകാമെന്ന് കരുതി വന്നതായിരുന്നു.
    ആദ്യ പാരാ വായിച്ചപ്പോൾ കുട്ടിക്കാലത്തെ സമാന ചിന്തകൾ പങ്കു വെയ്ക്കണമെന്നും തോന്നി.
    മുഴുവൻ കഴിഞ്ഞപ്പോൾ മനസ്സും കണ്ണും നിറഞ്ഞു ഒന്നും പറയാനാവാതെ...

    അല്ലെങ്കിലും നമുക്ക് മറ്റുള്ളവരെ മനുഷ്യരായി തോന്നണമെങ്കിൽ നമ്മൾ കൽപ്പിച്ചു നൽകിയ ചില മാനദണ്ഡങ്ങൾ കൂടെ വേണമല്ലോ..😔😔

    ReplyDelete
    Replies
    1. താഹിറത്താ .,.. നൂറുമ്മകൾ 😘😘😘

      Delete